Sun. Apr 19th, 2026

കീം പരീക്ഷാ ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാര്‍ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്. മുന്‍ സമവാക്യപ്രകാരം തയ്യാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ സമവാക്യം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. പ്ലസ്ടുമാര്‍ക്കും പ്രവേശന പരീക്ഷാ മാര്‍ക്കും ചേര്‍ത്ത് 600 മാര്‍ക്കിലാണ് പോയിന്റുനില നിശ്ചയിക്കുക. പുതിയ വ്യവസ്ഥ പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *