ഡൽഹി മാളവ്യനഗറിലെ തീപിടിത്തത്തിൽ വിദേശ പൗരന്മാർ മരിച്ചതിൽ വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീപിടുത്തത്തിൽ മരിച്ച 21 പേരിൽ 18 പേരും വിദേശികളാണ്. നൈജീരിയ, മൊസാംബിക്, സോമാലിയ, ലൈബീരിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ച വിദേശികൾ.
തീപിടിത്തത്തിന് പിന്നാലെ, ഹോട്ടലുകളിലേയും കെട്ടിടങ്ങളിലേയും അഗ്നിരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ ഡൽഹി സർക്കാർ. ലെഫ്റ്റനന്റ് ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമെടുത്തത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കും. ഫ്ലോറിഷ് ഇൻ എന്ന ഹോട്ടലിൻ്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിൽ രാവിലെ 8.45 ഓടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്.
അഗ്നി മുകളിലത്തെ നിലകളിലേക്ക് പടർന്നതോടെ ഹോട്ടലിലെ അതിഥികളെല്ലാം കുടുങ്ങി. സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളുമാണ് അപകടത്തിൽ അകപ്പെട്ടത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം പൂർത്തിയായപ്പോഴേക്കും പലരും ശ്വാസം മുട്ടി മരിച്ചിരുന്നു. പരിക്കേറ്റ 41 പേരെ ഡൽഹി എയിംസിലും മാക്സ് ആശുപത്രിയിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേനയടക്കം രക്ഷാപ്രവർത്തകർ എത്താൻ വൈകിയതോടെ പ്രാണരക്ഷാർഥം കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി കൈകാലുകൾ ഒടിഞ്ഞവരും ചികിത്സയിലുണ്ട്.

