ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം തുടരുന്നതിനിടെ സമരത്തെ തള്ളി നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ പന്‍ഷുല്‍ ബന്‍സാല്‍. പ്രതിഷേധക്കാര്‍ സമരം ചെയ്യുമ്പോള്‍ താന്‍ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് ബന്‍സല്‍ പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ബന്‍സലിന് 99 ശതമാനം മാര്‍ക്കുണ്ടായിരുന്നു. ആദ്യത്തെ പരീക്ഷ തന്നെ നിരാശനാക്കിയെങ്കിലും പിന്നീട് അത് മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ് ചെയ്തതെന്ന് ബന്‍സല്‍ കൂട്ടിച്ചേർത്തു.
സമരം ചെയ്യുന്നതിന് പകരം ആ സമയം കൂടി ഇരുന്ന് പഠിക്കാം,സ്‌കോര്‍ മെച്ചപ്പെടുത്താം. ആദ്യപരീക്ഷയില്‍ 706 മാര്‍ക്ക് നേടിയപ്പോള്‍ പുനഃപരീക്ഷയില്‍ 715 നേടി മെച്ചപ്പെടുത്താനായി. കഴിഞ്ഞ ഒന്നര മാസമായി എനിക്ക് പറ്റാവുന്നത് പോലെ പഠിച്ചു, ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുത്തു. എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്. എല്ലാം മറന്ന് പ്രധാനലക്ഷ്യത്തിലേക്ക് മാത്രം നോക്കി. എന്ത് സംഭവിച്ചാലും അത് നല്ലതിനുവേണ്ടിയാണ്. പരീക്ഷ ഒന്ന് കഴിഞ്ഞാല്‍ ഉത്കണ്ഠയും ആശങ്കയും മാറും, ബന്‍സല്‍ പറഞ്ഞു.
ഡൽഹി ജന്തർ മന്തറിലെ സിജെപി സമരവേദിയിൽ നിരവധിപേരാണ് സമരത്തിന് പിന്തുണയുമായി എത്തുന്നത്. ഇന്നേക്ക് മുപ്പത്തിമൂന്ന് ദിവസമായി പ്രതിഷേധം ആരംഭിച്ചിട്ട്. സിജെപി പ്രതിഷേധത്തിന് ദിനംപ്രതിയാണ് പിന്തുണയേറുന്നത്. കഴിഞ്ഞ തിങ്കളാഴ്ചത്തെ പോലെ സാഹചര്യം കൈവിട്ടു പോകാതിരിക്കാൻ ഡൽഹി പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമാകാൻ എത്തിയ യുവാക്കളെ മടക്കി അയച്ചും 16 മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവച്ചുമാണ് ഡൽഹി പൊലീസ് നടപടി. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതെന്ന് DMRC വിശദീകരിച്ചു.
രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഭാഗമായി ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെയും ഡൽഹിയിൽ എത്തിച്ചു. ഇതിനിടയിലാണ് കഴിഞ്ഞദിവസം പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തിയത്. ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തങ്ങളുടെ സമയം പാഴാക്കരുത് എന്ന ഹർജിക്കാരനോട് പറഞ്ഞു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നു പറഞ്ഞ ഹർജിക്കാരനോട് അത് കാണാൻ താല്പര്യം ഇല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ചില ഗുണ്ടകൾ ഡൽഹിയിലെ പലയിടങ്ങളിൽ ഒത്തുകൂടി ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ ആരോപിച്ചു.

