കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നുകൾ ഉൾപ്പെടെ ഇത്തരത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ വരും ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഒരു തരത്തിലുള്ള വീര്യം കൂടിയ മരുന്നുകളും വിതരണം ചെയ്യരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ വാഹനങ്ങൾ മദ്യപിച്ച് ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. സർക്കാർ സർവീസിൽ ചേരുമ്പോൾ ലഹരി ഉപയോഗിക്കുന്നില്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഒരിക്കൽ ലഹരി ഉപയോഗം തെളിഞ്ഞാൽ ജോലി നഷ്ടപ്പെടും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കും. ഇത്തരം നിയമങ്ങൾ കൊണ്ടുവരാൻ മാനേജ്മെന്റുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

