വാഹനാപകടത്തിൽ മസ്തിഷിക മരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴു വയസ്സുകാരൻ ലോകിനേനി യാഷ് വൻ ഇനി അഞ്ച്പേരിലൂടെ ജീവിക്കും. കരളും വൃക്കകളും കോർണിയയും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ് മാർഗം ആംബുലൻസിലാണ് വൃക്ക കൊണ്ടുപോകുന്നത്. ഗതാഗതം സുഗമമാക്കി സഹകരിക്കണമെന്ന് കെ സോട്ടോ അഭ്യർഥിച്ചു.
ജൂൺ 26-ന് രാത്രി 7 മണിയോടെ അനുവിജയ് ടൗൺഷിപ്പിൽ വെച്ച് സൈക്കിളിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ യാഷ്‌വനെ ഒരു ആംബുലൻസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യാഷ്‌വനെ ഉടൻ തന്നെ അടുത്തുള്ള ഹെൽത്ത് കെയർ സെന്ററിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അന്നുതന്നെ രാത്രി 11 മണിയോടെ തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 05 ന് രാവിലെ 10.38ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകിയതോടെയാണ് അഞ്ച് പേർക്ക് പുതുജീവനേകാൻ പോകുന്നത് .
കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനാണ് യാശ്വവന്റെ വൃക്ക സ്വീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിഡ്നി സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിനി 4 വയസും 10 മാസം പ്രായമുള്ള കുട്ടിയാണ്. വൃക്കയുമായി ആംബുലൻസ് പുറപ്പെട്ടു . 4 മണിയോടെ കോഴിക്കോട് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിനോദ്. കാട്ടാക്കട സ്വദേശി വിനോദാണ് ആംബുലൻസ് ഡ്രൈവർ.

