Sun. Apr 19th, 2026

‘തീവ്രവാദിയെ പിടികൂടിയപ്പോള്‍ കിട്ടിയ എടിഎം കാര്‍ഡ്’, എന്‍ഐഎ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ്, 60 ലക്ഷം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: വെര്‍ച്വല്‍ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിയിലെ ആലഞ്ചേരി സുനീജ് (സുനീജ് മോന്‍-38), തൃശ്ശൂര്‍ പൂത്തോള്‍ മാടമ്പിലാന്‍ വലേരിപ്പറമ്പില്‍ അശ്വിന്‍രാജ് (27), കൊളത്തൂര്‍ വറ്റല്ലൂര്‍ പള്ളിപ്പറമ്പന്‍ മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ ജോധ്പുര്‍ സൈബര്‍ പൊലീസും മേലാറ്റൂര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തട്ടിപ്പിലെ മുഖ്യ കണികളെ പിടികൂടിയത്.

തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയെ പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിപ്പിന് ഇരയാക്കിയത്. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ട ഒരാളെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോള്‍ കിട്ടിയ എടിഎം കാര്‍ഡുകളില്‍ ഒന്ന് ബിക്കാനീര്‍ സ്വദേശിയുടേത് ആണെന്നായിരുന്നു ഇവര്‍ വിശ്വസിപ്പിച്ചത്. ഇയാളില്‍ നിന്നും 60,08,794 രൂപയാണ് പ്രതികള്‍ കവര്‍ന്നത്. സെപ്റ്റംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത് എന്നിവരുടെ നിര്‍ദേശപ്രകാരം ജോധ്പുര്‍ സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ തേജ്കരന്‍, മേലാറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ സി മനോജ്കുമാര്‍, എസ്ഐ പ്രദീപ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ മന്‍സൂര്‍, എഎസ്ഐ ഗോപാലകൃഷ്ണന്‍, സിപിഒമാരായ സുബിന്‍, അനിത, ഹോംഗാര്‍ഡ് എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞദിവസം പ്രതികളെ പിടികൂടിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *